സ്ത്രീകളെ എപ്പോഴും അറസ്റ്റ് ചെയ്യാമോ? സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ ആവശ്യം പാലിച്ചിരിക്കേണ്ട നീയമങ്ങൾ?

അസാധാരണമായ സന്ദർഭങ്ങളിൽ അല്ലാതെ സ്ത്രീകളെ സൂര്യാസ്തമനത്തിനു ശേഷമോ സൂര്യോദയത്തിനു മുൻപോ അറസ്റ്റ് ചെയ്യാൻ പാടില്ല. ഇത്തരം അസാധാരണമായ സന്ദർഭങ്ങളിൽ വനിതാ പോലീസ് ഓഫീസർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നൽകിയ എഴുതപ്പെട്ട റിപ്പോർട്ട് പ്രകാരം ലഭിച്ച മുൻ‌കൂർ അനുമതിയോടു കൂടി മാത്രമേ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ നിയമം അനുശാസിക്കുന്നുള്ളു.

സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസിന്റെ സാന്നിധ്യം തീര്‍ച്ചയായും വേണം.

ജാമ്യംനല്‍കാവുന്ന കേസാണെങ്കില്‍ എത്രയും വേഗം സ്ത്രീകള്‍ക്ക് ജാമ്യം നല്‍കി വിട്ടയക്കണം. മേലുദ്യോഗസ്ഥന്മാരുടെ ഉത്തരവില്ലാതെ സ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍പാടില്ല.

ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സാഹചര്യത്തിലല്ലാതെ രാത്രിയില്‍ വനിതകളെ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടില്ല.

ഒരു വനിതയെ പൊലീസ്സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ സ്റ്റേഷനില്‍ വനിതാ പൊലീസ് ഉണ്ടാകണം.

ഒരു സ്ത്രീയുടെ അറസ്റ്റിനുശേഷം അവരുടെ പരിചരണത്തിലുള്ള കുട്ടിക്ക് (നേഴ്സിങ് ബേബി) സ്ത്രീയോടൊപ്പം കഴിയാന്‍ അനുമതി നല്‍കണം

ഒരു സ്ത്രീയുടെ അറസ്റ്റിനുശേഷം മെഡിക്കല്‍ പരിശോധന വേണ്ടിവന്നാല്‍ അവരെ കോടതിയില്‍ ഹാജരാക്കി കോടതിയുടെ അനുമതിയും സ്ത്രീയുടെ സമ്മതവും വാങ്ങണം. മൈനറായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മെഡിക്കല്‍പരിശോധന വേണ്ടിവന്നാല്‍ മാതാപിതാക്കളുടെ സമ്മതവും വേണം.

1956 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ ക്വാളിഫിക്കേഷനുള്ള ലേഡി മെഡിക്കല്‍ ഓഫീസര്‍ക്കു മാത്രമേ പ്രതികളായ സ്ത്രീകളെ പരിശോധിക്കാന്‍ അവകാശമുള്ളൂ.

അറസ്റ്റിൽ ആകുന്നയാൾക്കു നിയമപ്രകാരം ലഭിക്കേണ്ട അവകാശങ്ങൾ എന്തൊക്കെയാണ്?

ഭരണഘടനയുടെ 22 (1) അനുച്ഛേദം അനുസരിച്ച് അറസ്റിന്റെ കാരണം അറിയാന്‍ പ്രതിക്ക് അവകാശമുണ്ട്. അറസ്റ്റിന്റെ കാരണം അറസ്റ്റ്ചെയ്യപ്പെടുന്ന പ്രതിയെ പൊലീസ് വ്യക്തമായി അറിയിക്കണം.

ഒരാളെ അറസ്റ്റ്ചെയ്യുമ്പോള്‍ അറസ്റ്റ്ചെയ്യപ്പെട്ടആളിന്റെ കുടുംബത്തിലെ ഒരംഗം അല്ലെങ്കില്‍ അറസ്റ്റ് നടത്തപ്പെട്ട പ്രദേശത്തെ ബഹുമാന്യനായ ഒരാളോ അറസ്റ്റ് സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ഒരാളിനെഅറസ്റ്റ്ചെയ്യുമ്പോള്‍ തയ്യാറാക്കുന്ന സുപ്രധാന രേഖയായ അറസ്റ്റ് മെമ്മോയില്‍അയാളുടെ അറസ്റ്റിന്റെ സമയവും സ്ഥലവും കൃത്യമായി രേഖപ്പെടുത്തണം.

അറസ്റ്റ്ചെയ്യപ്പെട്ട ആള്‍ ഒപ്പുവച്ചു വേണം അറസ്റ്റ് മെമ്മോറാണ്ട നടപടിപൂര്‍ത്തിയാക്കേണ്ടത്.

കൂടാതെ അറസ്റ്റ്ചെയ്യപ്പെട്ട ആളിന് സുഹൃത്തിനെ അല്ലെങ്കില്‍ തന്റെ ബന്ധുവിനെ തന്റെ അറസ്റ്റ് അറിയിക്കാന്‍അവകാശമുണ്ട്.

അറസ്റ്റ്ചെയ്ത പ്രതിക്ക് ജാമ്യം കൊടുക്കാവുന്ന കുറ്റമാണെങ്കില്‍ ജാമ്യം ലഭിക്കുക എന്നത് പ്രതിയുടെ പരമമായ അവകാശമാണ്.
ഒരാളെ അറസ്റ്റ്ചെയ്ത് പൊലീസ്സ്റ്റേഷനില്‍ കൊണ്ടുവന്നാലുടന്‍ പ്രതിക്ക് ജാമ്യത്തിന് അവകാശമുണ്ടെന്നും അതിന് ഏര്‍പ്പാട് ചെയ്യാവുന്നതാണെന്നും പ്രതിയോട് പൊലീസ് ഉദ്യോഗസ്ഥന്‍ പറയേണ്ടതാണ്.

ക്രിമിനല്‍നടപടി നിയമം വകുപ്പ് 53 അനുസരിച്ച് ആവശ്യമെങ്കില്‍ അറസ്റ്റ്ചെയ്ത ആളിനെ വൈദ്യപരിശോധന നടത്തണം.

അറസ്റ്റ്ചെയ്ത വ്യക്തിക്ക് അയാൾക്ക്‌ ഇഷ്ടമുള്ള നീയമവിദഗ്ദ്ധനെ കൺസൾട് ചെയ്യാനുള്ള അവകാശം ഉണ്ട്.

അറസ്റ്റ്ചെയ്ത വ്യക്തി ദരിദ്രനാണെങ്കിൽ സൗജന്യ നിയമ സഹായത്തിനു അർഹതയുണ്ടെന്നുള്ള വിവരം അയാളെ അറിയിക്കേണ്ടതാണ്.

അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പ്രതിയെ പൊലീസിന് 24 മണിക്കൂര്‍ മാത്രമേ കസ്റ്റഡിയില്‍വയ്ക്കാന്‍ അധികാരമുള്ളൂ 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.

അറസ്റ്റ്ചെയ്ത വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി, അത് അയാൾക്ക്‌ കൈമാറേണ്ടതാണ്.

പോലീസ് പിടിച്ചാൽ എന്ത് ചെയ്യണം?

പുലി പിടിച്ചാൽ എന്ത് ചെയ്യും എന്ന് ചോദിക്കുന്നത് പോലെ, “ഒന്നും ചെയ്യേണ്ട എല്ലാം പുലി ചെയ്തോളും” എന്നല്ല.

നിയമപരമായ കർത്തവ്യം ചെയ്യാൻ പോലീസ് ഓഫീസറോട് സഹകരിക്കുക. പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. അന്വേഷണത്തിൽ സഹായിക്കുക. നിങ്ങൾക്ക് നിയമ സഹായം ആവശ്യമുണ്ടെങ്കിൽ വക്കിലിനെ സമീപിക്കാൻ അവകാശവും ഉണ്ട്.

പോലീസ് പിടിക്കുക എന്നാൽ അറസ്റ്റ് രേഖപ്പെടുത്തുക എന്ന് അർത്ഥമില്ല. നമുക്ക് അറിയാവുന്ന, അന്വേഷണത്തിന്റെ ഭാഗമായി ഓഫീസർക്ക് അറിയേണ്ടുന്ന വിവരങ്ങൾ ചോദിക്കാനും നോട്ടീസ് തന്നു പോലീസ് സ്റ്റേഷനിലേക്ക് വര്ത്തിക്കാവുന്നതാണ്. ചില സന്ദർഭങ്ങളിൽ ഒരു പോലീസ് ഓഫീസർക്ക് സംശയിക്കത്തക്ക കാരണങ്ങൾ ഉണ്ടെങ്കിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനും പരിശോധനകൾക്കുമായി തടഞ്ഞു വെക്കാനുള്ള അധികാരം ഉണ്ട്. അല്ലെങ്കിൽ നോട്ടീസ് അയച്ചു ഒരു വ്യക്തിയെ പോലീസ് സ്റ്റേഷനിലേക്ക് വരുത്താവുന്നതാണ്. ഇതൊക്കെ അറസ്റ്റിലേക്ക് നയിക്കണമെന്നില്ല. എന്നാൽ 24 മണിക്കൂറിൽ കൂടുതൽ ഇപ്രകാരം പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നിയമപരമായി അനുവാദം ഇല്ല. പക്ഷേ അന്വേഷണം 24 മണിക്കൂറിൽ തീരാത്തതോ ചോദ്യം ചെയ്തതിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന്‌ വേണ്ടത്ര തെളിവുകൾ / സംശയങ്ങൾ ഉള്ള പക്ഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി തുടർ നടപടികൾ എടുക്കാവുന്നതാണ്.