സ്ത്രീകളെ എപ്പോഴും അറസ്റ്റ് ചെയ്യാമോ? സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ ആവശ്യം പാലിച്ചിരിക്കേണ്ട നീയമങ്ങൾ?

അസാധാരണമായ സന്ദർഭങ്ങളിൽ അല്ലാതെ സ്ത്രീകളെ സൂര്യാസ്തമനത്തിനു ശേഷമോ സൂര്യോദയത്തിനു മുൻപോ അറസ്റ്റ് ചെയ്യാൻ പാടില്ല. ഇത്തരം അസാധാരണമായ സന്ദർഭങ്ങളിൽ വനിതാ പോലീസ് ഓഫീസർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നൽകിയ എഴുതപ്പെട്ട റിപ്പോർട്ട് പ്രകാരം ലഭിച്ച മുൻ‌കൂർ അനുമതിയോടു കൂടി മാത്രമേ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ നിയമം അനുശാസിക്കുന്നുള്ളു.

സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസിന്റെ സാന്നിധ്യം തീര്‍ച്ചയായും വേണം.

ജാമ്യംനല്‍കാവുന്ന കേസാണെങ്കില്‍ എത്രയും വേഗം സ്ത്രീകള്‍ക്ക് ജാമ്യം നല്‍കി വിട്ടയക്കണം. മേലുദ്യോഗസ്ഥന്മാരുടെ ഉത്തരവില്ലാതെ സ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍പാടില്ല.

ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സാഹചര്യത്തിലല്ലാതെ രാത്രിയില്‍ വനിതകളെ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടില്ല.

ഒരു വനിതയെ പൊലീസ്സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ സ്റ്റേഷനില്‍ വനിതാ പൊലീസ് ഉണ്ടാകണം.

ഒരു സ്ത്രീയുടെ അറസ്റ്റിനുശേഷം അവരുടെ പരിചരണത്തിലുള്ള കുട്ടിക്ക് (നേഴ്സിങ് ബേബി) സ്ത്രീയോടൊപ്പം കഴിയാന്‍ അനുമതി നല്‍കണം

ഒരു സ്ത്രീയുടെ അറസ്റ്റിനുശേഷം മെഡിക്കല്‍ പരിശോധന വേണ്ടിവന്നാല്‍ അവരെ കോടതിയില്‍ ഹാജരാക്കി കോടതിയുടെ അനുമതിയും സ്ത്രീയുടെ സമ്മതവും വാങ്ങണം. മൈനറായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മെഡിക്കല്‍പരിശോധന വേണ്ടിവന്നാല്‍ മാതാപിതാക്കളുടെ സമ്മതവും വേണം.

1956 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ ക്വാളിഫിക്കേഷനുള്ള ലേഡി മെഡിക്കല്‍ ഓഫീസര്‍ക്കു മാത്രമേ പ്രതികളായ സ്ത്രീകളെ പരിശോധിക്കാന്‍ അവകാശമുള്ളൂ.

പോലീസ് പിടിച്ചാൽ എന്ത് ചെയ്യണം?

പുലി പിടിച്ചാൽ എന്ത് ചെയ്യും എന്ന് ചോദിക്കുന്നത് പോലെ, “ഒന്നും ചെയ്യേണ്ട എല്ലാം പുലി ചെയ്തോളും” എന്നല്ല.

നിയമപരമായ കർത്തവ്യം ചെയ്യാൻ പോലീസ് ഓഫീസറോട് സഹകരിക്കുക. പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. അന്വേഷണത്തിൽ സഹായിക്കുക. നിങ്ങൾക്ക് നിയമ സഹായം ആവശ്യമുണ്ടെങ്കിൽ വക്കിലിനെ സമീപിക്കാൻ അവകാശവും ഉണ്ട്.

പോലീസ് പിടിക്കുക എന്നാൽ അറസ്റ്റ് രേഖപ്പെടുത്തുക എന്ന് അർത്ഥമില്ല. നമുക്ക് അറിയാവുന്ന, അന്വേഷണത്തിന്റെ ഭാഗമായി ഓഫീസർക്ക് അറിയേണ്ടുന്ന വിവരങ്ങൾ ചോദിക്കാനും നോട്ടീസ് തന്നു പോലീസ് സ്റ്റേഷനിലേക്ക് വര്ത്തിക്കാവുന്നതാണ്. ചില സന്ദർഭങ്ങളിൽ ഒരു പോലീസ് ഓഫീസർക്ക് സംശയിക്കത്തക്ക കാരണങ്ങൾ ഉണ്ടെങ്കിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനും പരിശോധനകൾക്കുമായി തടഞ്ഞു വെക്കാനുള്ള അധികാരം ഉണ്ട്. അല്ലെങ്കിൽ നോട്ടീസ് അയച്ചു ഒരു വ്യക്തിയെ പോലീസ് സ്റ്റേഷനിലേക്ക് വരുത്താവുന്നതാണ്. ഇതൊക്കെ അറസ്റ്റിലേക്ക് നയിക്കണമെന്നില്ല. എന്നാൽ 24 മണിക്കൂറിൽ കൂടുതൽ ഇപ്രകാരം പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നിയമപരമായി അനുവാദം ഇല്ല. പക്ഷേ അന്വേഷണം 24 മണിക്കൂറിൽ തീരാത്തതോ ചോദ്യം ചെയ്തതിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന്‌ വേണ്ടത്ര തെളിവുകൾ / സംശയങ്ങൾ ഉള്ള പക്ഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി തുടർ നടപടികൾ എടുക്കാവുന്നതാണ്.