വിൽ പത്രങ്ങൾ പോക്കുവരവ് ചെയ്യേണ്ട വിധം (Mutation of will)

ഒരു വ്യക്തി തന്റെ മരണശേഷം നടപ്പിലാക്കേണ്ട കാര്യങ്ങൾ മുൻ‌കൂർ രേഖപ്പെടുത്തുന്ന ഒരു ആധാരം(document) ആണ് വിൽപത്രം. ( എന്താണ് വിൽപത്രം?  ) വിൽപത്രം എഴുതിയ വ്യക്തിയുടെ മരണശേഷം മാത്രമേ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പ്രാബല്യത്തിൽ വരികയുള്ളു. ഒരാളുടെ വിൽപത്രം പ്രാബല്യത്തിൽ വരുമ്പോൾ വസ്തുവിന് / മറ്റു സ്വത്തിനും ഉള്ള അവകാശി വിൽപ്പത്രത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അവകാശി ആയിരിക്കും.

പോക്കുവരവിനായി സമർപ്പിക്കുന്ന വില്‍പത്രം രജ്സ്ട്രേഡ് വില്‍പത്രമോ, അണ്‍ രജിസ്ട്രേഡ് വില്‍പത്രമോ ആകാം. ഇവ രണ്ടുംം നിയമപരമായി സാധ്യുത ഉള്ളതാണ്, രജിസ്റ്റര്‍ ചെയ്തില്ല എന്നത് പോക്കുവരവ് നിരസിക്കാനല്ല കാരണമല്ല.

തർക്കങ്ങളോ മറ്റു നിയമ തടസ്സങ്ങളോ ഇല്ലാത്ത കേസുകളിൽ പോക്കുവരവ് അന്വേഷണമോ മറ്റു നടപടിക്രമങ്ങളോ കൂടാതെ ഉടൻതന്നെ പോക്കുവരവ് ചെയ്ത് നൽകാൻ വില്ലേജ് ഓഫീസർക്ക് ഉത്തരവാദിത്വം ഉണ്ട്.

തർക്കമുള്ള കേസുകളിലാണ് അതിലെ കക്ഷികളെ കേൾക്കേണ്ടത്. നിയമാനുസൃത സ്വാഭാവിക അവകാശികൾ ആയതുകൊണ്ട് മാത്രം ഒരാൾ തർക്ക കക്ഷി ആകുന്നില്ല. വില്ലേജ്‌ / റവന്യൂ ഓഫീസർ പോക്കുവരവ് തീരുമാനമെടുക്കുന്നതിനു മുമ്പ് ആരെങ്കിലും ഒരു അവകാശത്തർക്കം ഉള്ളതായി അറിയിച്ചു ഒരു സിവിൽ സ്യൂട്ട് (Civil suit ) പകർപ്പും സത്യവാങ്മൂലവും സഹിതം വില്ലേജ് ഓഫീസറുടെ മുൻപാകെ ഹാജരായാൽ, അത് ഒരു തർക്ക വിഷയമായി പരിഗണിക്കാം. ഇത്തരം സന്ദർഭത്തിൽ വിൽപത്രത്തിൻറെ പോക്കുവരവ് അപേക്ഷയിൽ തുടർ അന്വേഷണവും ഹിയറിങ്ങും ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസ് മാനുവൽ (Village office manual), 1966-ലെ പോക്കുവരവ് ചട്ടങ്ങൾ (Transfer of registry Rules , 1966) പരിശോധിക്കുക.

ഹിന്ദു കുടുംബസ്വത്തില്‍ മകള്‍ക്ക് തുല്യാവകാശം; ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം

1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005-ല്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു.
എന്നാല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെങ്കില്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍  9-ന് പിതാവ് ജീവിച്ചിരിക്കണമെന്ന്‌ 2015-ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2005-ലെ നിയമ ഭേദഗതിയിലെ സെക്ഷന്‍ 6-ന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു 2015-ലെ വിധി.

എന്നാല്‍ 2018-ല്‍ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകള്‍ക്കും പിതാവിന്റെ സ്വത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേവര്‍ഷം ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി.
വിവിധ രണ്ടംഗ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ആണ് വിഷയം മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക്വിടാൻ സുപ്രിം കോടതി തീരുമാനിച്ചത്.   ഇത് പ്രകാരം  ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ഈ വിഷയം പരിഗണിച്ചു!

ഹിന്ദു പിന്തുടര്‍ച്ച അവകാശം നിയമ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് മുമ്പ് അച്ഛന്‍ മരിച്ച പെണ്മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

(Daughters will have the right over parental property even if the coparcener had died prior to the coming into force of the Hindu Succession (Amendment) Act, 2005.  Pronouncing the verdict, Justice Mishra recognizing the importance of conferring equal rights on daughters and sons and said that the daughter shall remain a coparcener throughout life, irrespective of whether her father is alive or not.  )

ഭർത്താവിന് ഭാര്യയിൽ നിന്നും ചിലവ് (Maintenance) ആവശ്യപ്പെടാമോ?

ഭർത്താവ് ഭാര്യയ്ക്ക് ചിലവിന് കൊടുക്കണമെന്ന കാര്യം എല്ലാവർക്കും പരിചിതമാണ്. ഭാര്യയ്കു ചിലവിനു നൽകേണ്ട ബാധ്യത ഭർത്താവിന് ഉണ്ട് (നീയമങ്ങൾക്കു വിധേയമായി). ഭാര്യയെ ഉപേക്ഷിച്ചതോ വിവാഹ വേർപെടുത്തിയതോ ആണെങ്കിൽ പോലും ബാധ്യതയിൽ നിന്നും ഭർത്താവിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ഭാര്യയ്ക്ക് സ്വന്തം നിലയ്ക്ക് വേണ്ടുന്ന വരുമാനം ഉണ്ടേൽ ഇതിനു ഇളവുകൾ ഉണ്ട്.

എന്നാൽ, ഭർത്താവിന് ഭാര്യയിൽ നിന്നും ചിലവിനു അർഹത ഉണ്ടോ? അത്ഭുതപ്പെടേണ്ട, ഭർത്താവിന് സ്വന്തം നിലയ്ക്ക് ചിലവുകഴിയാനുള്ള വരുമാനം ആർജ്ജിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ, ഭാര്യയ്ക്ക് വരുമാനം ഉണ്ടെങ്കിൽ അതിൽ നിന്നും ചിലവിനു ലഭിക്കാൻ ഭർത്താവിനും അവകാശം ഉണ്ട്.

ഭർത്താവിനു സ്വയം ചിലവിന് കണ്ടെത്തുക ബുദ്ധിമുട്ടാണ് കോടതിക്ക് ബോധ്യമാകുന്ന പക്ഷം കോടതി ഭാര്യയിൽ നിന്നും ഭർത്താവിന് ചിലവിന് അർഹതയുണ്ടെന്ന് വിധിക്കാറുണ്ട്. എന്നാൽ ഇത് ഭർത്താവിൻറെ മനപ്പൂർവമായ അലസത കൊണ്ട് ജോലിക്ക് ചെയ്യാത്തതുകൊണ്ടോ അല്ലെങ്കിൽ ഭാര്യക്ക് ഗവൺമെൻറ് ജോലി ഉള്ളതുകൊണ്ടോ അനുവദിക്കാറില്ല.

ഹിന്ദു വിവാഹ നിയമത്തിൽ (1955) ഇതിനു വ്യക്തമായ നീയമങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇസ്ലാം ക്രിസ്ത്യൻ വ്യക്തിനിയമങ്ങളിലോ സ്പെഷ്യൽ മാര്യേജ് ആക്റ്റിലോ ഭർത്താവിന് ഭാര്യ ചിലവിനു നൽകുന്നതിനെ പറ്റി പരാമർശങ്ങൾ ഇല്ല.

എന്താണ് ഏകികൃത സിവിൽ കോഡ് (Uniform Civil Code)? അല്ലെങ്കിൽ പരിഷ്കരിച്ച വ്യക്തി നീയമങ്ങൾ? അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെ?

ഇന്ത്യയിലെ മിക്കവാറും എല്ലാ നീയമങ്ങളും ( ക്രിമിനൽ, സിവിൽ, കോൺട്രാക്ട്, മോട്ടോർ വാഹന നിയമം….) ഏതൊരു മതസ്ഥർക്കും ഒരു പോലെ ആണ്. എന്നാൽ വ്യക്തി നിയമങ്ങൾ(Personal law) ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. അതായതു വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നീയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കു.

അതുപോലെ തന്നെ ഇത്തരം വ്യക്തി നിയമത്തിൽ ഒരുപാടു അപാകതകൾ ഉണ്ട്. ഹിന്ദു നീയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാൻ ഉണ്ട്. എന്നാൽ ഇസ്ലാം നീയമങ്ങളിൽ ഉള്ള പല പോരായ്മകളും പലവിധ പ്രശ്നങ്ങളാൽ യാതൊരു മാറ്റവും വരുത്താതെ തുടരുന്നു.

നിലവിലുള്ള നിയമത്തിൽ ഉള്ള ചില പോരായ്മകൾ

  1. ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക്‌ അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ചു, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും. അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ഇത് മരിച്ചയാളുടെ അച്ഛന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  2. ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും ഇല്ല. ഇത് മരിച്ചയാളുടെ അപ്പനും അമ്മയും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  3. ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു. (ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്ക് ലഭിക്കും. ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല. ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.


വ്യക്തിനിയമങ്ങളിലെ ചില പോരായ്മകൾ, വിവിധ പരിഷ്കരണത്തിലൂടെ തിരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്,THE HINDU SUCCESSION (KERALA AMENDMENT AMENDMENT BILL 2015, BILL NO: 333 ) ഹിന്ദു പിന്തുടർച്ച അവകാശത്തിലുണ്ടായിരുന്ന ഒരു തെറ്റ് തിരുത്തുവാൻ വേണ്ടിയുള്ള ഭേദഗതി ആണ്ഹിന്ദു നിയമ പ്രകാരം, മരിച്ച മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ഉണ്ടായിരുന്നു. അതായതു അമ്മയുടെ സ്വത്ത്‌ മക്കൾക്ക് ഭാഗം വെച്ചതിനു ശേഷം പോലും മകൻ മരിച്ചാൽ മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ലഭിക്കും. ഇപ്രകാരം അമ്മയ്ക്ക് ലഭിക്കുന്ന സ്വത്തിൽ സ്വാഭാവികമായും വീണ്ടും അമ്മയുടെ മറ്റു മക്കൾക്ക് (മരിച്ച ആളുടെ സഹോദര(രി)ങ്ങൾക്ക്) അവകാശം ഉണ്ടാകും. അത് വീണ്ടും പാർട്ടീഷൻ നടത്തേണ്ടി വരും. ഇത് മരിച്ച മകന്റെ ഭാര്യയുടെയും മക്കളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെ ഒരു ഭേദഗതി വന്നത്


ഇതുപോലെ പല പ്രശ്നങ്ങളും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയിൽ ഉണ്ട്. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

ഏകീകൃത പൗരനിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിം യാഥാസ്ഥിതികവിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ ആശ്രയിച്ചുപോന്നിട്ടുള്ള (ഇപ്പോഴും ആശ്രയിക്കുന്ന) ചില വാദമുഖങ്ങളുണ്ട്‌. ഉദാഹരണത്തിന്: മുസ്‌ലിം വ്യക്തിനിയമങ്ങൾക്കുപകരം ഏകീകൃത സിവിൽകോഡ്‌ വരുമ്പോൾ മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും, മുസ്‌ലിങ്ങളുടെ സാംസ്കാരികസ്വത്വം നഷ്ടപ്പെടും, മുസ്‌ലിങ്ങളിൽ ഹിന്ദുകോഡ്‌ അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകർക്കും.

എന്നാൽ മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല, പൗരനിയമങ്ങളുടെ ഏകീകരണമാണ്‌ സിവിൽകോഡ്‌ ലക്ഷ്യമിടുന്നത്‌. ഇസ്‌ലാമിന്റെ ഈശ്വരാരാധനമുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്‌, ഹജ്ജ്‌ എന്നീ മേഖലകളിലും പൊതുപൗരനിയമം കൈകടത്തുന്ന പ്രശ്നമുദിക്കുന്നില്ല. എന്നാൽ ഈ വസ്തുത മനസിലാക്കാതെ പൗരനിയമ ഏകീകരണം മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന്‌ പ്രചരിപ്പിക്കുന്നു.

വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

എല്ലാ വിവാഹങ്ങളും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പോലെ, ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താം.

എന്താണ് മുക്ത്യാർ (Power of Attorney)

ഒരാൾ, തനിക്കു വേണ്ടി കാര്യങ്ങൾ ചെയ്യാൻ മറ്റൊരാളെ ചുമതലപ്പെടുത്തി എഴുതി കൊടുക്കുന്ന ആധീകരിക സമ്മത പത്രം ആണ് മുക്ത്യാർ. പൊതുവായ എല്ലാ കാര്യങ്ങളും ചെയ്യാൻ ചുമതലപ്പെടുത്തുന്നതിനെ സാധാരണ മുക്ത്യാർ(General Power of Attorney) എന്നു പറയുന്നു. ചില പ്രത്യേക കാര്യങ്ങൾ മാത്രം ചുമതലപ്പെടുത്തി മുക്ത്യാർ എഴുതാം. വസ്തു സംബന്ധമായ ഏതൊരു മുക്ത്യറും നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുഈ അടുത്ത് ഒരു സുപ്രിം കോടതി വിധിയോടെ ( Rajni Tandon vs Dulal Ranjan Ghosh Dastidar & Anr)  ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഡോക്യുമെന്റ് എക്സിക്യൂട്ട് ചെയ്യുന്നയാളും രജിസ്റ്റർ ചെയ്യുന്ന ആളും ഒരാൾ തന്നെ ആണെങ്കിൽ, രെജിസ്ട്രേഷൻ നിർബന്ധം ഇല്ല.  രജിസ്റ്റർ ചെയ്യുന്നതിന്  സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടതാണ്. കേരളത്തിലെ ഏതു റജിസ്ട്രാർ ഓഫിസിലും മുക്ത്യാർ രജിസ്ട്രർ ചെയ്യാം.അവശ്യമെങ്കിൽ റദ്ദാക്കുകയും ആവാം.

സാധാരണ / പൊതുവായ മുക്ത്യാർ (General Power of Attorney) മുഖേന നടത്തിയ ഒരു കൈമാറ്റത്തിലൂടെ, വസ്തു വാങ്ങിയ വ്യക്തിക്ക് ജന്മാവകാശം സിദ്ധിക്കില്ല എന്നൊരു വിധി സുപ്രീം കോടതി ഒക്ടോബർ 2011 ൽ നടത്തിയിട്ടുണ്ട് (Suraj Lamp and Pvt. Ltd. v/s State of Haryana and another). ഈ വിധിയിൽ General Power of Attorney എന്നത് വസ്തു കൈമാറ്റത്തിനുള്ള ഒരു അംഗീകൃത രീതിയല്ല എന്നും കോടതി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു മുക്ത്യാർ അവകാശം സിദ്ധിച്ച വ്യക്തികൾ നടത്തിയ ഭൂമി കൈമാറ്റ ആധാരങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.

ഭാരതത്തിന് വെളിയിലുള്ള വ്യക്തിക്കു വേണ്ടിയാണ് മുക്ത്യാർ ഒപ്പിടുന്നതെങ്കിൽ ആ രാജ്യത്തിന്റെ എംബസി മുക്ത്യാർ സാക്ഷ്യപ്പെടുത്തിയ ആൾ വേണം ആധാരത്തിന്റെ ഒപ്പം എഴുതി കൊടുക്കുവാൻ.