രോഗം മൂലമോ അപകടം മൂലമോ ഗുരുതരാവസ്ഥയിൽ കഴിയുന്ന, വേദനയോ മറ്റു അവശതകളോ അനുഭവിക്കുന്ന, ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത ഒട്ടുമില്ലെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയെ, ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക എന്നതാണ് Euthanasia (Greek word) എന്നറിയപ്പെടുന്ന ദയാവധം.
ദയാവധം സംബന്ധിച്ച് ഓരോ രാജ്യങ്ങളിലും നിയമം ഓരോ തരത്തിൽ ആണ്. ചില രാജ്യങ്ങൾ ദയാവധം അനുവദിക്കുമ്പോൾ, മറ്റു ചില രാജ്യങ്ങൾ നീയമവിരുദ്ധമാക്കിയിട്ടുണ്ട്. ചില രാജ്യങ്ങൾ ഉപാധികളോടെ അനുവദിക്കുന്നുണ്ട്.
ഇന്ത്യയിൽ?
നിഷ്ക്രിയ ദയാവധം (Passive Euthanasia) കർശനമായ ഉപാധികളോടെ ഇന്ത്യയിൽ നിയമവിധേയമാക്കി കൊണ്ട് 2018 മാർച്ച് 9 ന് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഇതിനു രോഗിയുടെ മുൻകൂർ സമ്മതപത്രം അഥവാ ലിവിങ് വിൽ ഉണ്ടായിരിക്കണം.അതായത്, രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം എന്ന് ഒരാൾ മരണപത്രം ( Living will) മുൻകൂട്ടി എഴുതി വച്ചിരിക്കണം. അരുണ ഷാൻബൗഗ് കേസ് മുതലാണ് ഇന്ത്യയിൽ ദയാവധം ഒരു ചർച്ച വിഷയമായത്.
ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുവദിക്കാത്തവര്‍ക്ക് മുന്‍കൂര്‍ മരണതാത്പര്യപത്രം എഴുതിവയ്ക്കാം. ഇതുപ്രകാരം കോടതിയുടെയും മെഡിക്കല്‍ ബോര്‍ഡിന്റെയും അനുമതിയോടെ ദയാവധം നടപ്പാക്കാം. മരുന്നുനല്‍കാതെയും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കിയുമുള്ള നിഷ്‌ക്രിയ ദയാവധത്തിനാണ് അനുമതി.
മരണപത്രം തയ്യാറാക്കാതെ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് നിഷ്‌ക്രിയ ദയാവധത്തിനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം. ഇതുസംബന്ധിച്ച മാര്‍ഗരേഖയും സുപ്രീംകോടതി പുറത്തിറക്കി. സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഈ മാര്‍ഗരേഖയ്ക്ക് സാധുതയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാല്‍, മരുന്ന് കുത്തിവെച്ചുള്ള സക്രിയ ദയാവധം (Active Euthanasia) ഒരു സാഹചര്യത്തിലും അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി.