ജീവപര്യന്തമെന്നാൽ 14 വർഷം തടവ് ശിക്ഷ എന്നാണോ? എന്താണ് ജീവപര്യന്തം (life sentence)ശിക്ഷ?

ജീവപര്യന്തമെന്നാൽ 14 വർഷമാണ് എന്നത് പൊതുവിൽ ഉള്ള ഒരു തെറ്റിധാരണയാണ്.

ജീവപര്യന്തമെന്നാൽ 14 വർഷമല്ല, മരണം വരെ ജയിലിൽ, എന്നാണ് നിയമം. ഇത് പല സുപ്രധാന വിധികളിലൂടെയും സുപ്രിം കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്.

കോടതി കുറ്റക്കാരൻ എന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവൻ അഥവാമരണം വരെ ജയിലിൽ ഇടുക എന്നതാണ് നിയമ പ്രകാരം ജീവപര്യന്തം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

14 വർഷത്തെ തടവ് കഴിഞ്ഞാൽ പുറത്തിറങ്ങാൻ ശിക്ഷിക്കപ്പെട്ട പ്രതിക്ക് അവകാശമുണ്ടോ? യാതൊരു തരത്തിലുള്ള അവകാശമോ, ഏതെങ്കിലും നിയമമോ ഇല്ല.
CrPC Section 432 പ്രകാരം തടവ് പള്ളികൾക്ക് അതാത് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് ശിക്ഷ ഇളവുകൾ നൽകാനുള്ള അധികാരമുണ്ട്. എന്നാൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ അപ്രകാരം മോചിപ്പിക്കണമെങ്കിൽ CrPC 433 – A പ്രകാരം അയാൾ ചുരുങ്ങിയത് 14 വർഷക്കാലമെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരിക്കണം. ഈ 14 വർഷത്തെയാണ് ജീവപര്യന്തം കാലയളവായി തെറ്റിദ്ധരിച്ചിട്ടുള്ളത്.

എന്താണ് ഏകികൃത സിവിൽ കോഡ് (Uniform Civil Code)? അല്ലെങ്കിൽ പരിഷ്കരിച്ച വ്യക്തി നീയമങ്ങൾ? അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെ?

ഇന്ത്യയിലെ മിക്കവാറും എല്ലാ നീയമങ്ങളും ( ക്രിമിനൽ, സിവിൽ, കോൺട്രാക്ട്, മോട്ടോർ വാഹന നിയമം….) ഏതൊരു മതസ്ഥർക്കും ഒരു പോലെ ആണ്. എന്നാൽ വ്യക്തി നിയമങ്ങൾ(Personal law) ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. അതായതു വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നീയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കു.

അതുപോലെ തന്നെ ഇത്തരം വ്യക്തി നിയമത്തിൽ ഒരുപാടു അപാകതകൾ ഉണ്ട്. ഹിന്ദു നീയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാൻ ഉണ്ട്. എന്നാൽ ഇസ്ലാം നീയമങ്ങളിൽ ഉള്ള പല പോരായ്മകളും പലവിധ പ്രശ്നങ്ങളാൽ യാതൊരു മാറ്റവും വരുത്താതെ തുടരുന്നു.

നിലവിലുള്ള നിയമത്തിൽ ഉള്ള ചില പോരായ്മകൾ

  1. ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക്‌ അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ചു, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും. അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ഇത് മരിച്ചയാളുടെ അച്ഛന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  2. ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും ഇല്ല. ഇത് മരിച്ചയാളുടെ അപ്പനും അമ്മയും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  3. ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു. (ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്ക് ലഭിക്കും. ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല. ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.


വ്യക്തിനിയമങ്ങളിലെ ചില പോരായ്മകൾ, വിവിധ പരിഷ്കരണത്തിലൂടെ തിരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്,THE HINDU SUCCESSION (KERALA AMENDMENT AMENDMENT BILL 2015, BILL NO: 333 ) ഹിന്ദു പിന്തുടർച്ച അവകാശത്തിലുണ്ടായിരുന്ന ഒരു തെറ്റ് തിരുത്തുവാൻ വേണ്ടിയുള്ള ഭേദഗതി ആണ്ഹിന്ദു നിയമ പ്രകാരം, മരിച്ച മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ഉണ്ടായിരുന്നു. അതായതു അമ്മയുടെ സ്വത്ത്‌ മക്കൾക്ക് ഭാഗം വെച്ചതിനു ശേഷം പോലും മകൻ മരിച്ചാൽ മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ലഭിക്കും. ഇപ്രകാരം അമ്മയ്ക്ക് ലഭിക്കുന്ന സ്വത്തിൽ സ്വാഭാവികമായും വീണ്ടും അമ്മയുടെ മറ്റു മക്കൾക്ക് (മരിച്ച ആളുടെ സഹോദര(രി)ങ്ങൾക്ക്) അവകാശം ഉണ്ടാകും. അത് വീണ്ടും പാർട്ടീഷൻ നടത്തേണ്ടി വരും. ഇത് മരിച്ച മകന്റെ ഭാര്യയുടെയും മക്കളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെ ഒരു ഭേദഗതി വന്നത്


ഇതുപോലെ പല പ്രശ്നങ്ങളും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയിൽ ഉണ്ട്. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

ഏകീകൃത പൗരനിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിം യാഥാസ്ഥിതികവിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ ആശ്രയിച്ചുപോന്നിട്ടുള്ള (ഇപ്പോഴും ആശ്രയിക്കുന്ന) ചില വാദമുഖങ്ങളുണ്ട്‌. ഉദാഹരണത്തിന്: മുസ്‌ലിം വ്യക്തിനിയമങ്ങൾക്കുപകരം ഏകീകൃത സിവിൽകോഡ്‌ വരുമ്പോൾ മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും, മുസ്‌ലിങ്ങളുടെ സാംസ്കാരികസ്വത്വം നഷ്ടപ്പെടും, മുസ്‌ലിങ്ങളിൽ ഹിന്ദുകോഡ്‌ അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകർക്കും.

എന്നാൽ മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല, പൗരനിയമങ്ങളുടെ ഏകീകരണമാണ്‌ സിവിൽകോഡ്‌ ലക്ഷ്യമിടുന്നത്‌. ഇസ്‌ലാമിന്റെ ഈശ്വരാരാധനമുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്‌, ഹജ്ജ്‌ എന്നീ മേഖലകളിലും പൊതുപൗരനിയമം കൈകടത്തുന്ന പ്രശ്നമുദിക്കുന്നില്ല. എന്നാൽ ഈ വസ്തുത മനസിലാക്കാതെ പൗരനിയമ ഏകീകരണം മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന്‌ പ്രചരിപ്പിക്കുന്നു.

വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

എല്ലാ വിവാഹങ്ങളും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പോലെ, ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താം.

എന്താണ് ദയാവധം (Euthanasia)? ഇന്ത്യയിൽ ദയാവധം നിയമപരമായി അംഗീകരിച്ചിട്ടുണ്ടോ?

രോഗം മൂലമോ അപകടം മൂലമോ ഗുരുതരാവസ്ഥയിൽ കഴിയുന്ന, വേദനയോ മറ്റു അവശതകളോ അനുഭവിക്കുന്ന, ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത ഒട്ടുമില്ലെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയെ, ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക എന്നതാണ് Euthanasia (Greek word) എന്നറിയപ്പെടുന്ന ദയാവധം.

ദയാവധം സംബന്ധിച്ച് ഓരോ രാജ്യങ്ങളിലും നിയമം ഓരോ തരത്തിൽ ആണ്. ചില രാജ്യങ്ങൾ ദയാവധം അനുവദിക്കുമ്പോൾ, മറ്റു ചില രാജ്യങ്ങൾ നീയമവിരുദ്ധമാക്കിയിട്ടുണ്ട്. ചില രാജ്യങ്ങൾ ഉപാധികളോടെ അനുവദിക്കുന്നുണ്ട്‌.

ഇന്ത്യയിൽ?
നിഷ്ക്രിയ ദയാവധം (Passive Euthanasia) കർശനമായ ഉപാധികളോടെ ഇന്ത്യയിൽ നിയമവിധേയമാക്കി കൊണ്ട് 2018 മാർച്ച് 9 ന് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഇതിനു രോഗിയുടെ മുൻ‌കൂർ സമ്മതപത്രം അഥവാ ലിവിങ് വിൽ ഉണ്ടായിരിക്കണം.അതായത്, രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം എന്ന് ഒരാൾ മരണപത്രം ( Living will) മുൻകൂട്ടി എഴുതി വച്ചിരിക്കണം. അരുണ ഷാൻബൗഗ് കേസ് മുതലാണ് ഇന്ത്യയിൽ ദയാവധം ഒരു ചർച്ച വിഷയമായത്.

ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുവദിക്കാത്തവര്‍ക്ക് മുന്‍കൂര്‍ മരണതാത്പര്യപത്രം എഴുതിവയ്ക്കാം. ഇതുപ്രകാരം കോടതിയുടെയും മെഡിക്കല്‍ ബോര്‍ഡിന്റെയും അനുമതിയോടെ ദയാവധം നടപ്പാക്കാം. മരുന്നുനല്‍കാതെയും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കിയുമുള്ള നിഷ്‌ക്രിയ ദയാവധത്തിനാണ് അനുമതി.

മരണപത്രം തയ്യാറാക്കാതെ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് നിഷ്‌ക്രിയ ദയാവധത്തിനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം. ഇതുസംബന്ധിച്ച മാര്‍ഗരേഖയും സുപ്രീംകോടതി പുറത്തിറക്കി. സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഈ മാര്‍ഗരേഖയ്ക്ക് സാധുതയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാല്‍, മരുന്ന് കുത്തിവെച്ചുള്ള സക്രിയ ദയാവധം (Active Euthanasia) ഒരു സാഹചര്യത്തിലും അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി.

ആത്മഹത്യാ കുറ്റകരമാണോ?

ആത്മഹത്യാ കുറ്റകരമല്ല. കാരണം ശിക്ഷിക്കാൻ ആളുണ്ടാകില്ല.
എന്നാൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 309 പ്രകാരം ആത്മഹത്യാ ശ്രമം കുറ്റകരം ആണ്. ഇതിനു ഒരു വർഷത്തിൽ കവിയാത്ത തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതുമാണ്.

എന്നാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച വ്യക്തിയുടെ അവസ്ഥ സഹാനുഭൂതിയോടും കരുതലോടും കാണണമെന്ന പരിഷ്‌കൃത മനുഷ്യന്റെ ചിന്ത ഇതിനെ ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന അഭിപ്രായത്തിൽ എത്തിച്ചു. ലോ കമ്മിഷൻ ഇത് പീനൽ കോഡിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. ഇതിനു വേണ്ടി ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു എങ്കിലും അത് നിയമമായില്ല.

എന്നാൽ Mental Health Care Bill, 2013 പാസ്സായതോടു കൂടി ആത്മഹത്യാ ശ്രമം ഒരു മാനസീക രോഗാവസ്ഥ ആയി പരിഗണിച്ചു കുറ്റകരമല്ലാതെയാക്കി ശിക്ഷയിൽ നിന്നും ഒഴിവായി. അതായതു ഐപിസി സെക്ഷൻ 309 നിലനിൽക്കെ തന്നെ, മറ്റൊരു നിയമത്തിലൂടെ അത് കുറ്റകരമല്ലാതെയാക്കി.

(In article 124, that “Notwithstanding anything contained in section 309 of the Indian Penal Code, any person who attempts to commit suicide shall be presumed, unless proved otherwise, to be suffering from mental illness at the time of attempting suicide and shall not be liable to punishment under the said section.” It also provides that the Government shall have the duty to provide medical care to any such person attempting suicide. The Bill, therefore, does not repeal Section 309 of the Indian Penal Code, but merely provides the presumption of mental illness.)

എന്താണ് ഹേബിയസ്സ് കോർപ്പസ് (habeas corpus)?

കേരളത്തില്‍ ഹേബിയസ്സ്‌ കോര്‍പ്പസ്‌ ഫയല്‍ സ്വീകരിച്ചുകൊണ്ട്‌ കേരളഹൈക്കോടതി ഉത്തരവിടുന്ന ആദ്യകേസ്സാണ്‌ രാജന്‍ തിരോധാനം അല്ലെങ്കില്‍ രാജന്‍ വധക്കേസ്‌. . ഒരു പിതാവ്‌ പ്രൊഫ. ഈച്ചരവാര്യര്‍, തന്റെ മകന്റെ തിരോധനത്തിന്റെ സത്യം കണ്ടെത്താന്‍ ജീവിതത്തിന്റെ നല്ലൊരു പങ്ക്‌ ചിലവഴിച്ചിട്ടും പണത്തിന്റെ മുക്കാല്‍ പങ്ക്‌ ചിലവഴിച്ചിട്ടും സത്യാവസ്ഥയെന്തെന്ന്‌ കണ്ടെത്താന്‍ കഴിയാതെ പോയിയെന്നതാണ്‌ സത്യം.

എന്താണ് ഹേബിയസ്സ് കോർപ്പസ്? ഹേബിയസ്സ് കോർപ്പസ് എന്ന ലാറ്റിൻ വാക്കിന്റെ അർഥം – “നിങ്ങളുടെ കയ്യിൽ ശരീരം ഉണ്ടോ” – “that you have the body” എന്നാണ്. അതായതു അനധികൃതമായി കസ്റ്റഡിൽ (illegal detention) ഉള്ള ഒരാളെ ഹാജരാക്കാൻ ആരുടെ കസ്റ്റഡിയിൽ ആണോ ഉള്ളത് അയാളോടും നിയമ നിർവ്വഹണ വിഭാഗത്തോടും കോടതി ആവശ്യപ്പെടുന്ന ഉത്തരവാണ് ഹേബിയസ്സ് കോർപ്പസ്. ഇത് ഹൈക്കോടതി / സുപ്രിം കോടതിക്കും ഉപയോഗിക്കാൻ ഭരണഘടനാ പ്രകാരം അനുമതിയുള്ള റിട്ട് (Writ) പെറ്റീഷനുകളിൽ ഒന്നാണ്. കാണാതെ പോയ ആളെ കണ്ടെത്താൻ ഉപയോഗിക്കേണ്ട പെറ്റീഷൻ അല്ല ഹേബിയസ്സ് കോർപ്പസ്.

ഈയിടെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ഹേബിയസ്സ് കോർപ്പസ് കേസ് ഹാദിയ (അഖില അശോകൻ) സത്യസരണി എന്ന മത സ്ഥാപനം തന്റെ മകളെ അനധികൃതമായി തടവിൽ വെച്ചിരിക്കുന്നു എന്ന് ആരോപിച്ചു ഹൈ കോടതിയിൽ ഹേബിയസ്സ് കോർപ്പസ് ഫയൽ ചെയ്തിരുന്നു.