എന്താണ് ‘Corpus Delicti’ ? ചേകന്നൂർ മൗലവി കേസിലെ പ്രസക്തി?

Corpus Delicti എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ‘body of the crime’ എന്നാണ്. അതായത് കുറ്റകൃത്യം നടന്നു തെളിയിച്ചാൽ മാത്രമേ (“the fact of a crime having been actually committed”) ആ കുറ്റത്തിന് ഒരാളെ ശിക്ഷിക്കാൻ സാധിക്കൂ. The crime must be proved to have occurred before a person can be convicted of committing that crime.

ഉദാഹരണത്തിന് കൊല്ലപ്പെട്ടു എന്ന് കരുതുന്ന ആളുടെ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കിൽ മരിച്ചു എന്നതിന് സമാനമായ തെളിവുകൾ കണ്ടെത്തിയാൽ മാത്രമേ ഒരാൾക്കെതിരെ ഈ കുറ്റം ആരോപിക്കാനും  ശിക്ഷിക്കാനും  സാധിക്കൂ.

ഒരു മതത്തെ വിമർശിച്ചു എന്നതിന്റെ പേരിൽ, ചേകന്നൂർ മൗലവി എന്നയാളെ 1993 ജൂലൈ 29 നു ഒരു മതപ്രഭാഷണത്തിനു എന്ന വ്യാജേന ഒരു കൂട്ടം ആൾക്കാർ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുകയും പിന്നീട് യാതൊരു വിവരം ഇല്ലാതെയാകുകയും ചെയ്തു. ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐ യും അന്വേഷിച്ചു 10 പ്രതികൾ ഉണ്ടായിരുന്നു എങ്കിലും പി വി ഹംസയ്ക്ക് മാത്രം സിബിഐ കോടതി ശിക്ഷ വിധിച്ചു. എന്നാൽ corpus delicti എന്ന തത്വമനുസരിച്ചു ഹൈക്കോടതി ഈ ശിക്ഷ റദ്ദാക്കി.

എന്താണ്  UAPA (The Unlawful Activities Prevention Act)?

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം അഥവാ  The Unlawful Activities Prevention Act, 1967 എന്ന നീയമത്തെയാണ്  UAPA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. രാജ്യത്തിനെതിരായുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടു കൂടി 1967 ഡിസംബർ 30 തിന് ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ്  UAPA (The Unlawful Activities Prevention Act, 1967).
ഇന്ത്യയിൽ വ്യത്യസ്ത ഭീകര നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യം TADA ( Terrorist and Disruptive Activities (Prevention) Act ), അതിനു ശേഷം POTA ( Prevention of Terrorism Act, 2002) എന്നിങ്ങനെയുള്ള തീവ്രവാദ വിരുദ്ധ നിയമങ്ങൾ നിലവിൽ വന്നു. പിന്നീട് പലവിധ പ്രതിഷേധങ്ങൾ മൂലം ഇതൊക്കെ പിൻവലിക്കുകയാണുണ്ടായത്.

രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും (Integrity & Sovereignty) തകർക്കാനായി നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും സംഘടനകളെ തടയുക എന്നതായിരുന്നു 2019 വരെ UAPA യുടെ ലക്ഷ്യം. എന്നാൽ, 2019 ൽ ഈ നിയമത്തിൽ ഒരു ഭേദഗതി (The Unlawful Activities Prevention Amendment Act, 2019) നടത്തികൊണ്ട് വ്യക്തികളെ കൂടി ഇതിലേക്ക് ചേർത്തുകയുണ്ടായി.

ഭരണഘടന പൗരന്മാർക്കുറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ തകർക്കുന്ന ഒന്നാണ് UAPA. UAPA പോലൊരു നിയമം നിലവിൽ വരുന്നതിന് പ്രധാനമായും വെല്ലുവിളിയുയർത്തിയിരുന്നത് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കൾ 19 &  ആർട്ടിക്കൾ 21 ആയിരുന്നു. 1963 ലെ പതിനാറാം ഭരണഘടന ഭേദഗതി (SIXTEENTH AMENDMENT ACT, 1963) പ്രകാരം ആർട്ടിക്കൾ 19-ൽ ചില ഭേദഗതികൾ വരുത്തി കൊണ്ട്, ആർട്ടിക്കൾ 19-നെ നിശബ്ദമാക്കുകയാണുണ്ടായത്.

1963 ൽ നടത്തിയ ഈ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും മുൻനിർത്തി പൗരന്മാരുടെ സ്വാതന്ത്ര്യത്തിലുൾപ്പടെ ആവശ്യമായ നിയന്ത്രണങ്ങൾ നടത്താൻ സ്റ്റേറ്റിന് അവകാശം നൽകി. ഈ അവകാശത്തിലൂടെയാണ്‌ 1967 ൽ UAPA നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നത്.
സാധാരണ കേസുകളിലെ അറസ്റ്റുകളിൽ നിന്നും വിഭിന്നമാണ്  UAPA പ്രകാരമുള്ള അറസ്റ്റുകൾ. UAPA പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവശ്യത്തിനനുസരിച്ച്, ആവശ്യക്കാരന് ആരുടെ മുകളിലും പ്രയോഗിക്കാനാവും. കാരണം, അത്രത്തോളം വ്യക്തതയില്ലാത്തതും, വിശാലമായതും, അതിരുകളില്ലാത്തതുമായ കുറ്റകൃത്യങ്ങളും UAPA യിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിൻ പ്രകാരം ആരെയും ഒരു ഗവണ്മെന്റിന് കുറ്റക്കാരനായി പ്രഖ്യാപിക്കാൻ കഴിയും.

മാത്രമല്ല UAPA സെക്ഷൻ 43A, സെക്ഷൻ 43B പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയെ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും, വസ്തുവകകൾ കണ്ടു കെട്ടാനുമെല്ലാം അധികാരമുണ്ട്. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. സെക്ഷൻ 43D പ്രകാരം ചാർജ്ഷീറ്റ് സമർപ്പിക്കാതെ പോലീസിന് ഒരു വ്യക്തിയെ 180 ദിവസം വരെ കസ്റ്റഡിയിൽ വെക്കാനും കഴിയും. സാധാരണ കേസുകളിൽ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാണെന്ന് കൂടി ഓർക്കണം! ഇനി കുറ്റപത്രം സമർപ്പിച്ചാലോ, അനിശ്ചിതമായി വിചാരണയില്ലാതെ ജയിൽ വാസം നീളും. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. UAPA പ്രകാരം മുൻകൂർ ജാമ്യത്തിനുള്ള അവസരവും നിഷേധിക്കപ്പെടും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്വാതന്ത്ര്യത്തിനുള്ള അവകാശവും, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണവും (Art. 19 & 21) നിഷേധിക്കുന്ന ഒന്നാണ്  UAPA.

ഇതിലെ മറ്റൊരു വിരോധാഭാസം എന്തെന്ന് വെച്ചാൽ UAPA പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ പകുതിയാളുകൾ പോലും ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ്! കോടതിയുടെ മുന്നിലിത്തരം കേസുകളെത്തുമ്പോൾ കുറ്റക്കാരെല്ലെന്ന് കണ്ട് കോടതിയിവരെയെല്ലാം മോചിപ്പിക്കുകയാണ്‌ പതിവ്. സർക്കാർ കണക്കുകൾ കാണിക്കുന്നത്, UAPA പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വളരെ വളരെ കുറച്ചു കേസുകൾ മാത്രമാണ് കോടതി ശരി വെച്ചിട്ടുള്ളതെന്നാണ്.  ( റഫറൻസ്  )  അതായത് UAPA നിയമം നന്നായി ദുരുപയോഗപ്പെടുന്നുണ്ടെന്ന് അർത്ഥം! എന്നാൽ ജാമ്യം ലഭിക്കാതെ, കോടതി നടപടി ക്രമങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പു തന്നെയാണ് ഏറ്റവും വലിയ ശിക്ഷ! (കുറ്റക്കാരൻ അല്ലെങ്കിലോ? – 1000 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് തല്ക്കാലം മറക്കാം )

സ്വകാര്യ വാഹനം പൊതുസ്ഥലം ആണോ?

എന്താണ് പൊതുസ്ഥലം  (public place)?
പൊതുവഴി (public place) എന്നാൽ, പൊതുജനത്തിന് പ്രവേശനമുള്ള അനുവാദമുള്ള  (access)  സ്ഥലം എന്ന് പറയാം.

പൊതുവഴിയിൽ ആയാലും സ്വകാര്യ വാഹനത്തിൽ ഇരുന്നു മദ്യപിക്കുന്നത് കുറ്റകരമല്ല എന്നാണ് ചിലരെങ്കിലും കരുതുന്നത്. ഇതിനു ഒരു കാരണം, ‘പൊതുസ്ഥല’മെന്ന നിർവ്വചനത്തിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധിയും ഉണ്ടായിരുന്നു.

പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’എന്ന നിർവചനത്തിൽ വരുമെന്ന് സുപ്രീം കോടതി. മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്‍റെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. ഇതോടെ പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുർബലമായി.  (കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി, കാറിൽ ഇരിക്കുമ്പോൾ മാസ്ക് ധരിക്കണമോ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ)

ജാർഖണ്ഡിൽ നിന്നു ബിഹാറിലേക്കു സ്വന്തം കാറിൽ വരുംവഴി മദ്യപിച്ച നിലയിൽ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ട സ‍ത്‍വീന്ദര്‍ സിംഗ് എന്നയാള്‍ പട്‍ന ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.  2016 ലാണ് സംഭവം. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ്  സ‍ത്‍വീന്ദര്‍ സിംഗ് പിടിയിലാകുന്നത്.

തെരുവ് നായ ആക്രമണം മൂലം (നമ്മുടെ വാഹനം ഇടിച്ചോ മറ്റോ…), നമുക്ക് പരിക്ക് പറ്റിയാൽ നഷ്ടപരിഹാരം ലഭിക്കുമോ?, എന്താണ് നടപടികൾ?

സുപ്രീംകോടതി നിർദ്ദേശപ്രകാരം, തെരുവ് നായ മൂലം ജനങ്ങൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും പരിഹാരം കാണുന്നതി നായി ബഹുമാന പ്പെട്ടകൊച്ചിയിൽ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ ഒരു മൂന്നംഗ ക്കമ്മിറ്റി രൂപം കൊടുത്തിട്ടുണ്ട്. ജസ്റ്റിസ് ജസ്റ്റിസ് സിരിജഗനെ കൂടാതെ ഡയറ്കടർ ഓഫ് ഹെൽത്ത് സർവീസ്, നിയമ സെക്രട്ടറി എന്നിവ രാണ് ഈ കമ്മിറ്റിയിൽ ഉള്ളത്.

എന്താണ് നമ്മൾ ചെയ്യേണ്ടത്?

തെരുവുനായ ആക്രമിക്കുകയോ ,തെരുവുനാ യമൂലം വാഹനാപകടം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്താൽ, ഒരു വെള്ള പ്പേപ്പറിൽ സംഭവിച്ച വിവരങ്ങൾ അപേക്ഷയായി എഴുതി, അതോടൊപ്പം ആശുപത്രിയുടെ ബില്ലുകൾ, ഓ.പി ടിക്കറ്റ്, മരുന്നുകളുടെ ബില്ല്, വാഹന ത്തിന്റെ മെയി ന്റനൻസിനു ചിലവായ തുകയുടെ ബില്ല് എന്നിവ താഴെപ്പറയുന്ന അഡ്രസിലേക്കു അയച്ചുകൊടുക്കുക.

Justice Siri Jagan Committee,
UPAD Building,
Paramara Road,
Kochi -682018

അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ കമ്മിറ്റി അത് പരിശോധിച്ചശേഷം, അപേക്ഷകനെ ഹിയറിംഗിനായി കൊച്ചിയിലേക്ക് വിളിക്കും. അവിടെ വക്കീലിന്റെയോ മറ്റു സഹായികളുടെയോ ആവശ്യമില്ലാതെ,  നമുക്ക് നേരിട്ട് നമ്മുടെ പരാതികളും നടന്ന സംഭവവും കമ്മിറ്റിക്ക് മുന്നിൽ വിവരിക്കുക.

നമ്മുടെ പരാതി തീർത്തും ന്യായമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടുകഴിഞ്ഞാൽ നമുക്ക് നഷ്ടപരിഹാരം നൽകേണ്ടുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് (പഞ്ചായത്ത് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ) നോട്ടീസ് അയക്കുകയും അവരുടെ ഭാഗം കൂടി കേട്ടശേഷം നമുക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻവേണ്ടുന്ന നടപടികൾ എടുക്കുന്നതാണ്.

ഒറ്റപ്പാലത്തു സ്വന്തം വാഹനം ഒരു തെരുവ് നായയുമായി കൂട്ടിയിടിച്ചു മരണപ്പെട്ട സെയ്തുലെവിയുടെ കുടുംബത്തിന്, ഇൻഷുറൻസ് കമ്പനി മറ്റു വാഹനം അപകടത്തിൽ ഉൽപ്പട്ടിട്ടില്ലാത്തതുകൊണ്ട് നഷ്ടപരിഹാരം നിഷേധിച്ചിരുന്നു. അതുകൊണ്ടുസെയ്തുലെവിയുടെ കുടുംബം ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സമീപിക്കുകയും 18 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു.

ഹിന്ദു കുടുംബസ്വത്തില്‍ മകള്‍ക്ക് തുല്യാവകാശം; ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം

1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005-ല്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു.
എന്നാല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെങ്കില്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍  9-ന് പിതാവ് ജീവിച്ചിരിക്കണമെന്ന്‌ 2015-ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2005-ലെ നിയമ ഭേദഗതിയിലെ സെക്ഷന്‍ 6-ന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു 2015-ലെ വിധി.

എന്നാല്‍ 2018-ല്‍ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകള്‍ക്കും പിതാവിന്റെ സ്വത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേവര്‍ഷം ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി.
വിവിധ രണ്ടംഗ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ആണ് വിഷയം മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക്വിടാൻ സുപ്രിം കോടതി തീരുമാനിച്ചത്.   ഇത് പ്രകാരം  ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ഈ വിഷയം പരിഗണിച്ചു!

ഹിന്ദു പിന്തുടര്‍ച്ച അവകാശം നിയമ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് മുമ്പ് അച്ഛന്‍ മരിച്ച പെണ്മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

(Daughters will have the right over parental property even if the coparcener had died prior to the coming into force of the Hindu Succession (Amendment) Act, 2005.  Pronouncing the verdict, Justice Mishra recognizing the importance of conferring equal rights on daughters and sons and said that the daughter shall remain a coparcener throughout life, irrespective of whether her father is alive or not.  )