വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് നടത്താന്‍ സാധിക്കുമോ?

വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് നടത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു (Bar Council of India v. A.K. Balaji & Ors).

എന്നാൽ രാജ്യാന്തര ആര്‍ബിട്രേഷന്‍ ഫോറങ്ങളില്‍ ഹാജരാകുന്നതിന് വിദേശഅഭിഭാഷകര്‍ക്ക് തടസമില്ലെന്നും ജസ്റ്റിസ് എ.കെ.ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ വിധി ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

നിയമോപദേശം നല്‍കുന്നതിനായി രാജ്യത്തെത്തുന്ന വിദേശ അഭിഭാഷകരുടെ പെരുമാറ്റം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരീക്ഷിക്കാമെന്നും കേന്ദ്രസര്‍ക്കാരും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

ഇന്ത്യയിൽ Advocate Act,1961 അനുസരിച്ചാണ് നിയമ തൊഴിൽ മേഖല പ്രവർത്തിക്കുന്നത്. ഇതിനുവേണ്ടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. ഈ സ്ഥാപനം ആണ് നീയമപഠനം, എൻറോൾമെൻറ് തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

വിദേശ കോടതി വിധികൾ ഇന്ത്യയിൽ ബാധകമാണോ? നടപ്പിലാക്കാൻ സാധിക്കുമോ?  

കോടതിയിൽ കേസുകൾ ഫയൽ ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട അടിസ്ഥാന വിഷയമാണ് പ്രസ്തുത കോടതിയുടെ അധികാരപരിധി(jurisdiction) സംബന്ധിച്ച കാര്യം. കോടതിയുടെ അധികാരപരിധിയിൽപെടുന്ന വിധികൾക്കു മാത്രമേ നിയമ സാധുത ഉണ്ടായിരിക്കയുള്ളു.

ഈയിടെ വന്ന ഒരു വാർത്തയാണ് യുഎഇ കോടതി വിധികള്‍ ഇനി ഇന്ത്യയിലെ കോടതികള്‍ മുഖേന നടപ്പാക്കാം. അതായതു യുഎഇകോടതി ഉത്തരവ് (സിവിൽ, കൊമേഴ്സ്യൽ കാര്യങ്ങളിൽ) ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ചു ഇന്ത്യയും യുഎഇ ആയി ഒരു ധാരണയിൽ എത്തി, ഇതിൽ ഇന്ത്യയുടെ നിയമനീതിന്യായ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി – എന്നതാണ് വാർത്ത. (കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾ 2000ൽ തന്നെ യുഎഇയിൽ പൂർത്തിയാക്കിയിരുന്നു.)

വിദേശ കോടതി വിധികൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ നിയമത്തിൽ പറയുന്നത് എന്താണെന്നു നോക്കാം. ഇന്ത്യയിലെ സിവില്‍ നടപടിക്രമങ്ങളിലെ സെക്ഷന്‍ 44 എ പ്രകാരമാണ് വിദേശ കോടതി വിധി നടപ്പിലാക്കാന്‍ അപേക്ഷ സമര്‍പിക്കേണ്ടത്. എന്നാല്‍ ഇത്തരം അപേക്ഷകൾ കോടതികള്‍ പരിഗണിക്കണമെങ്കിൽ ഇന്ത്യന്‍ സിവില്‍ നടപടിക്രമത്തിലെ സെക്ഷന്‍ 13 അനുസരിച്ച് 6 വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

  1. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം അധികാരമുള്ള കോടതികളുടെ വിധിയായിരിക്കണം.
  2. യുഎഇയിലെ കോടതി വിധി രണ്ടുകൂട്ടരുടെയും, അതായത് വാദിയുടേയും പ്രതിയുടേയും വാദം കേട്ട ശേഷം വിധിക്കപ്പെട്ടവയായിരിക്കണം. ഈ വ്യവസ്ഥ ഏറ്റവും പ്രധാനപ്പെട്ടതുമാണ്.
  3. സ്വാഭാവിക നീതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള വിധികളാകാൻ പാടില്ല.
  4. കൃത്രിമരേഖ ചമച്ചോ കോടതിയെ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുത്ത വിധിയാകരുത്.
  5. സ്വകാര്യരാജ്യാന്തര നിയമ തത്വങ്ങൾ അനുസരിച്ചുള്ള വിധിയായിരിക്കണം.
  6.  ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വിധികളായിരിക്കരുത്.

നമ്മുടെ വാഹനത്തിൽ അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുന്നത് നിയമവിരുദ്ധമാണോ?

റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന ഒരു പതിവ് കാഴ്ചയാണ് – സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പടെ, ലിഫ്റ്റ് ചോദിക്കുന്നവർ. പലരും സൗമനസ്യം കൊണ്ട് അപരിചിതരായ ആളുകളെ കയറ്റിക്കൊണ്ടുപോകാറുണ്ട്.

കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം ലിഫ്റ്റ് ചോദിച്ചു കയറുക, വാഹനത്തിൽ കയറി കുറ്റകൃത്യത്തിൽ ഏർപ്പെടുക എന്ന വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്, അത് മറ്റൊരു വിഷയം.

എന്നാൽ നിയമപരമായി നമ്മുടെ സ്വകാര്യ വാഹനത്തിൽ അപരിചിതരെ യാത്ര ചെയ്യാൻ അനുവദിക്കാമോ?

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 66, സെക്ഷൻ 192,  സെക്ഷൻ 39 വകുപ്പുകൾ പ്രകാരം ഇപ്രകാരം ചെയ്യുന്നത്  കുറ്റകരമാണ്. സെക്ഷൻ 66 പ്രകാരം ഒരു വ്യക്തി തൻ്റെ സ്വകാര്യ വാഹനത്തിൽ അപരിചിതർക്ക് യാത്ര ചെയ്യുവാൻ അവസരമൊരുക്കുന്നത് കുറ്റകരമാണ്. ഇങ്ങനെ യാത്ര അനുവദിക്കണമെങ്കിൽ ടാക്സി പെർമിറ്റ് എടുക്കേണ്ടതായുണ്ട്. ഓരോ വാഹനവും അത് രജിസ്റ്റർ ചെയ്ത വിഭാഗത്തിൽ പെടുന്ന കാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിന് ഇളവുണ്ട്.

എന്നാൽ പൊതുഗതാഗത സംവിധാനം അത്ര സൗകര്യപ്രദമല്ലാത്തതു കൊണ്ട് ഈ നിയമ ലംഘനം അധികാരികൾ കണ്ടതായി നടിക്കാറില്ല.