എന്താണ് പോക്സോ (POCSO )കേസ് / പോക്സോ നിയമം (The Protection of Child from Sexual Offenses Act)

2012 വരെ ഇന്ത്യയില്‍ ബാലലൈംഗികചൂഷണം (CSA – Child Sex Abuse ) തടയുന്നതിനായി പ്രത്യേകം നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ IPC 354 (സ്ത്രീകളെ അപമാനിക്കല്‍), 375 (ബലാത്സംഗം) , 377 (പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 509 (Insult the modesty of a woman) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ഈ വകുപ്പുകൾ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളെ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല. അതുപോലെ നീയമങ്ങളിൽ പലതും സ്ത്രീകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നു. ഇതുകൊണ്ട് തന്നെ, പല രീതിയിൽ ഉള്ള പാകപ്പിഴകൾ ബാലലൈംഗികചൂഷണം കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം  (The Protection of Child from Sexual Offenses Act) 2012 ലാണ് പ്രാബല്യത്തിലായത്. ഇത് POCSO – പോക്‌സോ എന്നറിയപ്പെടുന്നു. 18 വയസില്‍ താഴെയുളള കുട്ടികൾ (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.
നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക അക്രമം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക അക്രമമായി കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.
പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള സാധ്യതകളും പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ല. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.
കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റര്‍ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്‌സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.
കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നതാണ് പോക്‌സോയുടെ മറ്റൊരു പ്രത്യകത. കുട്ടിയെ തിരിച്ചറിയുവാൻ സാധിക്കുന്ന പേരോ, ഫോട്ടോയോ, ദൃശ്യങ്ങളോ, മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല, മാധ്യമങ്ങളില്‍ ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന വാര്‍ത്ത വരാന്‍ പാടില്ല. കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുകയും വേണം.
അതുപോലെ തന്നെ വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു നിയമമാണ് ഇത്. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി കുട്ടികളെ കരുവാക്കി ഇത് ദുരുപയോഗം ചെയ്യാറുണ്ട്.